സംസ്ഥാനത്ത് തേങ്ങയുടെ വില വർധന മൂലം കൊപ്രയുടെയും വെളിച്ചെണ്ണ വിലയിലും വീണ്ടും വർധന. ഓണക്കാലത്ത് തുടങ്ങിയ തേങ്ങ വില വർധന ഓണം കഴിഞ്ഞും തുടരുകയാണ്. നിലവിൽ 82 - 90 രൂപ വരെയാണ് കിലോക്ക് വില. കേരളത്തിൽ തെങ്ങുകൾക്ക് വ്യാപകമായി രോഗം ബാധിച്ചതോടെ ഏറെക്കാലമായി തേങ്ങ ഉത്പാദനം താഴേക്കാണ്. തേങ്ങയ്ക്കായി പ്രധാനമായും തമിഴനാട്ടിനെയായിരുന്നു സംസ്ഥാനം ആശ്രയിച്ചിരുന്നത്. ഇവിടെ നിന്നുള്ള തേങ്ങയുടെ വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം.
തേങ്ങയുടെ വിലവർധനവ് വീണ്ടും വെളിച്ചെണ്ണയിലും പ്രതിഫലിച്ച് തുടങ്ങി. 390 - 440 രൂപ വരെയാണ് ഇപ്പോൾ വെളിച്ചെണ്ണ വില. കൊപ്ര ക്ഷാമമാണ് വെളിച്ചെണ്ണ വില ഉയരാൻ കാരണം. കരിക്കിന് ഡിമാൻഡ് കൂടിയതും തേങ്ങാപ്പാൽ, തേങ്ങാപ്പൊടി, മറ്റു സൗന്ദര്യ വർദ്ധിത ഉത്പ്പന്നങ്ങളിലേക്ക് തിരിഞ്ഞതും വില ഉയരാൻ ഇടയാക്കി. വരും ദിവസങ്ങളിൽ വില ഉയരുമെന്ന സൂചനയാണ് വ്യാപാരികൾ നൽകുന്നത്. തേങ്ങയുടെ ചില്ലറ വില 82 രൂപ ആയി ഉയർന്നെങ്കിലും സാധാരണ കർഷകർക്ക് മൊത്തക്കച്ചവടക്കാർ 55 രൂപയിൽ താഴയേ നൽകുന്നുള്ളൂ. തെങ്ങ് കയറ്റുകൂലിയിലും വലിയ വർധനവുണ്ട്.
തമിഴ്നാട്ടിൽ നിന്നെത്തുന്ന തേങ്ങയാണ് വിപണിയിൽ കൂടുതലുള്ളത്.. തൂക്കം കൂടുതലാണെങ്കിലും കാമ്പും രുചിയും കുറവാണ്. വേഗം കേടാകുമെന്നതിനാൽ കൂടുതൽ വാങ്ങാനും കഴിയാത്ത സാഹചര്യമാണ്. തെങ്ങ് കയറ്റുകൂലി കണക്കാക്കുമ്പോൾ വലിയ മെച്ചമില്ലാത്തതിനാൽ സ്വന്തം പറമ്പിൽ നിന്ന് ലഭിക്കുന്ന തേങ്ങപോലും വേണ്ടെന്നു വയ്ക്കുന്നവരുമുണ്ട്.
