കേരളത്തിലെ 21 റെയിൽ സ്റ്റേഷനുകൾക്ക് 'ഈറ്റ് റൈറ്റ് സ്റ്റേഷൻ' അംഗീകാരം
- രാജ്യത്തെ 150 റെയിൽവേ സ്റ്റേഷനുകൾ 'ഈറ്റ് റൈറ്റ് സ്റ്റേഷൻ' സാക്ഷ്യപത്രം നേടി
- റെയില്‍വേ സ്‌റ്റേഷനുകളിൽ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത്
കേരളത്തിലെ 21 റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് എഫ്.എസ്.എസ്.എ.ഐ.യുടെ ഈറ്റ് റൈറ്റ് സ്‌റ്റേഷന്‍ അംഗീകാരം ലഭിച്ചു.
യാത്രക്കാര്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിനായി ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്.എസ്.എസ്.എ.ഐ.) നേതൃത്വത്തിലുള്ള ഈറ്റ് റൈറ്റ് ഇന്ത്യാ മൂവ്‌മെന്റിന് കീഴിലുള്ള സംരംഭങ്ങളിലൊന്നായ ഈറ്റ് റൈറ്റ് റെയില്‍വേ സ്‌റ്റേഷന്‍ പദ്ധതിയിലാണ് കേരളത്തിലെ 21 സ്‌റ്റേഷനുകള്‍ക്ക് അംഗീകാരം ലഭിച്ചത്.
രാജ്യത്ത് 150 റയില്‍വേ സ്‌റ്റേഷനുകള്‍ക്കാണ് ഈറ്റ് റൈറ്റ് സ്‌റ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. അവയില്‍ ഏറ്റവും കൂടുതല്‍ അംഗീകാരം ലഭിച്ചത് കേരളത്തിനാണ്.
റെയില്‍വേ സ്‌റ്റേഷനുകളിലെ സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് ഇത് നടപ്പാക്കുന്നത്.
ഭക്ഷണ വില്പനക്കാരുടെ ഓഡിറ്റ്, ശുചിത്വമാനദണ്ഡങ്ങള്‍, ഭക്ഷണം കൈകാര്യംചെയ്യുന്നവരുടെ പരിശീലനം, വിഭവങ്ങള് തിരഞ്ഞെടുക്കാന് ആളുകള്‍ക്കിടയില്‍ അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ ഘടകങ്ങളാണ് വിലയിരുത്തുന്നത്.
കേരളത്തിൽ അംഗീകാരം ലഭിച്ച റെയില്‍വേ സ്‌റ്റേഷനുകള്‍
തിരുവനന്തപുരം, വർക്കല ശിവഗിരി, കൊല്ലം, തിരുവല്ല, ചെങ്ങന്നൂര്‍, ആലപ്പുഴ, കരുനാഗപ്പള്ളി, ചങ്ങനാശ്ശേരി, കോട്ടയം, ആലുവ, ചാലക്കുടി, കാലടി, തൃശൂർ, പാലക്കാട് ജങ്ഷന്‍, ഷൊര്‍ണൂര്‍ ജങ്ഷന്‍, തിരൂര്‍, പരപ്പനങ്ങാടി, കോഴിക്കോട്, വടകര, കണ്ണൂര്‍, തലശ്ശേരി എന്നീ സ്‌റ്റേഷനുകള്‍ക്കാണ്.
