സപ്ലൈകോയിൽ സബ്‌സിഡി ഉല്പന്നങ്ങളുടെ എണ്ണം 16 ആക്കാൻ സർക്കാർ
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം
സപ്ലൈകോ വഴി ലഭിക്കുന്ന സബ്സിഡി ഉല്പന്നങ്ങളുടെ എണ്ണം വർധിപ്പിക്കുമെന്ന് സർക്കാർ. സബ്സിഡി ഉല്പന്നങ്ങളുടെ വില പരിശോധിക്കാനായി നിയോഗിച്ച സപ്ലൈകോ സമിതി ഇത് പരിഗണിക്കും. ഇതിനു പുറമെ കൂടുതൽ സപ്ലൈകോ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനായി ഈ കമ്മിറ്റിയോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നംഗ സമിതിയിൽ പ്ലാനിംഗ് ബോർഡ് അംഗം ഡോ. കെ.രവിരാമൻ (ചെയർമാൻ), പൊതുവിതരണ സമ്പ്രദായം സെക്രട്ടറി, സപ്ലൈകോ ചെയർമാൻ എന്നിവർ ഉൾപ്പെടുന്നു. സപ്ലൈകോയുടെ സാമ്പത്തീക ബാധ്യത കുറയ്ക്കുന്നതോടൊപ്പം പൊതു ജനങ്ങൾക്ക് ഭാരമില്ലാത്ത രീതിയിൽ ഭക്ഷ്യ വസ്തുക്കളുടെ വില പരിഷ്കരിക്കാനും നിർദേശമുണ്ട്.
നിലവിൽ സബ്സിഡിയോട് കൂടി പതിമൂന്ന് ഉല്പന്നങ്ങളാണ് വിൽക്കുന്നത്. ഇതിൻ്റെ എണ്ണം 15 മുതൽ 16 വരെ ആയി വർധിപ്പിക്കാനാണ് സാധ്യത.
ഇക്കാര്യങ്ങളെല്ലാം വിലയിരുത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ, സർക്കാർ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.