രാജ്യത്ത് ആദ്യമായി സർക്കാർ ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് കേരളം
- കെ.എസ്.എഫ്.ഡി.സിക്കാണ് സി- സ്പേസിന്റെ നിർവ്വഹണച്ചുമതല
- സി- സ്പേസിന്റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്
- പ്ലേ സ്റ്റോറും, ആപ് സ്റ്റോറും വഴി സി സ്പേസ് ആപ് ഡൗണ്‍ലോഡ് ചെയ്യാം
രാജ്യത്ത് ആദ്യമായി സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഒടിടി പ്ലാറ്റ്ഫോം അവതരിപ്പിച്ച് കേരളം.
സി- സ്പേസ് എന്ന പേര് നൽകിയിരിക്കുന്ന ഒടിടി പ്ലാറ്റ്ഫോം തിരുവനന്തപുരം കൈരളി തിയേറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു.
സി സ്പേസിന്റെ വരവോടു കൂടി ഡിജിറ്റൽ വിനോദ മേഖലയിൽ തരംഗമാകാനുള്ള തയ്യാറെടുപ്പിലാണ് കേരളം.
കെ.എസ്.എഫ്.ഡി.സിക്കാണ് സി സ്പേസിന്റെ നിർവ്വഹണച്ചുമതല.
സി സ്പേസിലേക്കുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനും അംഗീകരിക്കുന്നതിനുമായി 60 പേരുടെ ക്യൂറേറ്റർ സമിതി കെ.എസ്.എഫ്.ഡി.സി. രൂപീകരിച്ചിട്ടുണ്ട്. ഇവർ ശുപാർശ ചെയ്യുന്ന സിനിമകൾ മാത്രമേ പ്ലാറ്റ്‌ഫോമിൽ പ്രദർശിപ്പിക്കുകയുള്ളൂ.
സി സ്പേസിന്റെ ആദ്യ ഘട്ടത്തിലേക്ക് 42 സിനിമകളാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ-സംസ്ഥാന പുരസ്‌ക്കാരങ്ങൾ നേടിയതോ പ്രശസ്ത ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചതോ ആയ സിനിമകളും ഇതിലുണ്ടാകും. നിരവധി പുരസ്‌കാരങ്ങൾ നേടിയ 'നിഷിദ്ധോ', 'ബി 32 മുതൽ 44 വരെ' എന്നീ സിനിമകൾ സി സ്പേസ് വഴി പ്രീമിയർ ചെയ്യുന്നുണ്ട്.
കാണുന്ന സിനിമയ്ക്ക് മാത്രം പണം നൽകുക എന്ന വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന സി സ്പേസിൽ 75 രൂപയ്ക്ക് ഒരു ഫിലിം കാണാം. 40 മിനിറ്റ് ഹ്രസ്വചിത്രത്തിന് 40 രൂപയും 30 മിനിറ്റുളളവക്ക് 30 രൂപയും 20 മിനിറ്റുളളവക്ക് 20 രൂപയുമാണ് ഈടാക്കുക.
പ്ലേ സ്റ്റോറും, ആപ് സ്റ്റോറും വഴി സി സ്പേസ് ആപ് ഡൗണ്‍ലോഡ് ചെയ്യാം. ആ ആദ്യഘട്ടത്തില്‍ 35 ഫീച്ചര്‍ സിനിമയും ആറ് ഡോക്യുമെന്‍ററിയും ഒരു ഹ്രസ്വചിത്രവുമാണുള്ളത്.
