എഐ ക്യാമറ കുടിശ്ശിക; കെല്‍ട്രോണിന് പണം അനുവദിച്ച് സർക്കാർ
- ആദ്യ ഗഡുവായ 9.39 കോടി നൽകും
- കരാര്‍ ജീവനക്കാരെ കെല്‍ട്രോണ്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.
- കെ ബി ഗണേഷ് കുമാറിന്റെ ഇടപെടലിലാണ് സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്
എഐ ക്യാമറകള്‍ സ്ഥാപിച്ചതിന് കെല്‍ട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നല്‍കാന്‍ കെല്‍ട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്.
മൂന്ന് മാസത്തെ കുടിശ്ശികയായി 11 കോടി രൂപയാണ് സര്‍ക്കാര്‍ കെല്‍ട്രോണിന് നല്‍കാനുണ്ടായിരുന്നത്. കുടിശ്ശിക തുക കിട്ടാത്തതിനാല്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ നിയോഗിച്ച കരാര്‍ ജീവനക്കാരെ കെല്‍ട്രോണ്‍ കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു.
നിയമലംഘനങ്ങള്‍ വേര്‍തിരിച്ച് നോട്ടീസ് അയയ്ക്കുന്ന് കരാര്‍ ജീവനക്കാരെയാണ് പിന്‍വലിച്ചത്. ഈ ജീവനക്കാര്‍ക്ക് കെല്‍ട്രോണ്‍ പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. മൂന്ന് മുതല്‍ അഞ്ച് വരെ ജീവനക്കാരാണ് ഓരോ ജില്ലകളിലും ഉണ്ടായിരുന്നത്. ഇതിനെത്തുടര്‍ന്ന് നിയമലംഘനങ്ങള്‍ക്ക് അയക്കുന്ന പ്രതിദിന നോട്ടീസുകളുടെ എണ്ണം കുറക്കുകയും ചെയ്തിരുന്നു.
കരാര്‍ തുക നല്‍കിയില്ലെന്ന് കാട്ടി കെല്‍ട്രോണ്‍ നോട്ടീസ് നല്‍കിയിരുന്നെങ്കിലും സര്‍ക്കാരില്‍ നിന്ന് മറുപടിലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിഷയം ധനമന്ത്രിയുമായി സംസാരിക്കുമെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സര്‍ക്കാര്‍ പണം അനുവദിച്ചിരിക്കുന്നത്.
