നെല്ല്‌ സംഭരണം; സിവില്‍ സപ്ലൈസ് കോര്‍പറേഷന് 203.9 കോടി അനുവദിച്ചു

  • സംസ്ഥാന സബ്‌സിഡിയായി 195.36 കോടിയും, കൈകാര്യ ചെലവുകള്‍ക്കായി 8.54 കോടിയുമാണ് അനുവദിച്ചത്
  • നേരത്തെ രണ്ടു തവണയായി 380 കോടി രൂപ നല്‍കിയിരുന്നു
  • കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തില്‍ മൂന്നുവര്‍ഷത്തെ കുടിശ്ശിക 763 കോടി

Update: 2024-02-24 09:57 GMT

സിവില്‍ സപ്ലൈസ് കോര്‍പറേഷന് 203.9 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

നെല്ല് സംഭരണത്തിന് സംസ്ഥാന സബ്‌സിഡിയായി 195.36 കോടി രൂപയും, കൈകാര്യ ചെലവുകള്‍ക്കായി 8.54 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാരിന്റെ താങ്ങുവില സഹായ കുടിശ്ശിക അനുവദിക്കാത്ത സാഹചര്യത്തിലാണ് അടിയന്തിരമായി തുക ലഭ്യമാക്കിയത്. നേരത്തെ രണ്ടു തവണയായി 380 കോടി രൂപ നല്‍കിയിരുന്നു.

കേന്ദ്രത്തിന്റെ താങ്ങുവില സഹായത്തില്‍ മൂന്നുവര്‍ഷത്തെ കുടിശ്ശിക 763 കോടി രൂപയാണ്. ഈവര്‍ഷത്തെ 388.81 കോടി രുപയും, കഴിഞ്ഞവര്‍ഷത്തെ 351.23 കോടി രൂപയും ലഭിക്കാനുണ്ട്. കൂടാതെ  2021-22ലെ 23.11 കോടി കുടിശ്ശിക തുകയും ലഭിക്കാനുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ വിഹിതത്തിന് കാത്തുനില്‍ക്കാതെ, നെല്ല് സംഭരിക്കുമ്പോള്‍തന്നെ കര്‍ഷകര്‍ക്ക് വില നല്‍കുന്നതാണ് കേരളത്തിലെ രീതി. മറ്റ് സംസ്ഥാനങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില നല്‍കുമ്പോള്‍ മാത്രമാണ് കർഷകർക്ക് നെല്‍വില ലഭിക്കുന്നത്. സംസ്ഥാന സബ്‌സിഡി ഉറപ്പാക്കി നെല്ലിന് ഏറ്റവും ഉയര്‍ന്ന തുക ലഭ്യമാക്കുന്നത് കേരളത്തിലാണ്. 

കേരളത്തില്‍ പിആര്‍എസ് വായ്പാ പദ്ധതിയില്‍ കര്‍ഷകന് നെല്‍വില ബാങ്കില്‍നിന്ന് ലഭിക്കും. പലിശയും മുതലും ചേര്‍ത്തുള്ള വായ്പാ തിരിച്ചടവ് നിർവഹിക്കുന്നത് സംസ്ഥാന സർക്കാരാണ്.

Tags:    

Similar News