ധനവകുപ്പ് 180 കോടി അനുവദിച്ചു; ക്രിസ്മസ് ആഘോഷമാക്കി സപ്ലൈകോ

  • ക്രിസ്മസ് ചന്ത 21 ന് ആരംഭിക്കും
  • 13 ഇന സബ്‌സിഡി സാധനങ്ങള്‍
  • സപ്ലൈകോയുടെ 1600 ഓളം ഔട്ട്‌ലറ്റുകളിലും വില്‍പ്പനയുണ്ടാകും

Update: 2023-12-18 07:28 GMT

സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും സപ്ലൈകോയുടെ ഈ വര്‍ഷത്തെ ക്രിസ്മസ് ചന്ത 21 ന് ആരംഭിക്കും. സംസ്ഥാനത്തല ഉദ്ഘാടനം തിരുവനന്തപുരം പുത്തരിക്കണ്ടത്ത് വച്ച് നടക്കും. വിലക്കുറവില്‍ സാധനങ്ങള്‍ പൊതു ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടുള്ള ക്രിസ്മസ് ചന്തയില്‍ 13 ഇന സബ്‌സിഡി സാധനങ്ങള്‍ ലഭിക്കും.

കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ പ്രകാരം,സപ്ലൈകോയില്‍ നിന്ന് വിതരണക്കാര്‍ക്ക് 600 കോടി രൂപ വരെ കുടിശ്ശിക ലഭിക്കുമെന്നാണ് റിപ്പോട്ടുകള്‍. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ കുടിശ്ശിക ഉളളതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ നല്‍കാന്‍ വിതരണക്കാർ  വിസമ്മതിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ധനവകുപ്പ് അടിയന്തിരമായി ഇപ്പോള്‍ 180 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

തിരുവനന്തപുരത്തിന് പുറമേ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലും ചന്തകളുമുണ്ടാകും. സപ്ലൈകോയുടെ 1600 ഓളം ഔട്ട്‌ലറ്റുകളിലും വില്‍പ്പനയുണ്ടാകും. ജില്ല ചന്തകളില്‍ ഹോര്‍ട്ടികോര്‍പ്പിന്റെയും മില്‍മയുടെയും സ്റ്റാളുകളുമുണ്ടാകും.

സാധനങ്ങള്‍ ലഭ്യമാക്കാനുള്ള ടെന്‍ഡര്‍ നടപടി ശനിയാഴ്ച പൂര്‍ത്തിയായി. ഓണച്ചന്തകള്‍ക്ക് സമാനമായ രീതിയില്‍ സബ്‌സിഡി ഇല്ലാത്ത ആവശ്യ സാധനങ്ങള്‍ക്ക് ഓഫറുകള്‍ നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. ചന്ത ഈ മാസം 30 ന് അവസാനിക്കും.


Tags:    

Similar News