അരിക്ഷാമം പരിഹരിക്കാന്‍ ഒഎംഎസ്എസ് വഴി അരി ലഭ്യമാക്കണം; ജി ആര്‍ അനില്‍

  • ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തിനുള്ള അരി വിഹിതത്തില്‍ വര്‍ധനവ് വരുത്തണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

Update: 2023-07-22 07:00 GMT

സംസ്ഥാനത്തെ അരി വില നിയന്ത്രിക്കുന്നതിന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് അരി ലഭ്യമാക്കണമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍സ് സ്‌കീം (ഒഎംഎസ്എസ്) വഴിയാണ് അരി വാങ്ങാന്‍ ലക്ഷ്യമിടുന്നത്. ഒഎംഎസ്എസ് വഴി കുറഞ്ഞ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്ക് അരി നല്‍കി വന്നിരുന്ന പദ്ധതി അടുത്തിടെ കേന്ദ്രം നിര്‍ത്തലാക്കിയിരുന്നു.

സംസ്ഥാനത്തെ മൊത്ത/ചില്ലറ വില്‍പ്പനക്കാര്‍ക്ക് ടെണ്ടറില്‍ പങ്കെടുത്തുകൊണ്ട് കുറഞ്ഞ വിലയ്ക്ക് എഫ്‌സിഐ യില്‍ നിന്നും അരി വാങ്ങുന്നതിനുള്ള സൗകര്യം നിലവില്‍ ലഭ്യമാണ്. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തിനുള്ള അരി വിഹിതത്തില്‍ വര്‍ധനവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പീയുഷ് ഗോയലിനെ നേരില്‍ കണ്ട് കത്തു നല്‍കിയിരുന്നു.

ഓണത്തോടനുബന്ധിച്ച് കേരളത്തിലെ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് പുഴുക്കലരിയുടെയും പച്ചരിയുടെയും ലഭ്യത ഉറപ്പാക്കണമെന്നും എഫ്.സി.ഐ അധികൃതര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്തെ ചില ജില്ലകളില്‍ പുഴുക്കലരിയുടെ വിതരണത്തില്‍ കുറവ് ഉണ്ടെന്ന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭക്ഷ്യ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. ഭക്ഷ്യോത്പാദനത്തില്‍ സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥ, ഓണം എന്നിവ പരിഗണിച്ച് സംസ്ഥാനത്തിനുള്ള ടൈഡ് ഓവര്‍ അരി വിഹിതം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണെന്നും മന്ത്രി ആവശ്യപ്പെട്ടു.

Tags:    

Similar News