അടുത്ത ഷോക്ക്! വിദേശ വിദ്യാർത്ഥികൾ യുഎസിൽ അധികം വേണ്ടെന്ന് ട്രംപ്
പ്രശസ്ത സർവകലാശാലകളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം യുഎസ് പരിമിതപ്പെടുത്തുന്നു.
വിദേശ വിദ്യാർത്ഥികൾക്കും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രഹരം. യുഎസിലെ മുൻനിര യൂണിവേഴ്സിറ്റികളിൽ പഠനത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം പരിമിതിപ്പെടുത്താൻ നീക്കം. യുഎസ് സർവകലാശാലകളിൽ നിന്ന് ബിരുദം നേടുന്ന വിദേശ വിദ്യാർത്ഥികളുടെ പരിധി 15 ശതമാനം ആയി പരിമിതിപ്പെടുത്തും. വിദ്യാർത്ഥികൾക്ക് രാജ്യം നൽകുന്ന ധനസഹായം കൂടെ നിയന്ത്രിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് നീക്കം.
യുഎസിലുടനീളമുള്ള കോളേജുകളിലും സർവകലാശാലകളിലും ഇത് കാര്യമായ മാറ്റം കൊണ്ടുവരും. യുഎസിലെ മികച്ച സർവകലാശാലകളിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനായി സ്റ്റുഡന്റ് വിസ എക്സ്ചേഞ്ച് പ്രോഗ്രാമാണ് ഇതിനായി പരിഷ്കരിക്കുന്നത്.
പെൻസിൽവാനിയ സർവകലാശാല, സതേൺ കാലിഫോർണിയ സർവകലാശാല,മസുച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി), എന്നിവയുൾപ്പെടെ ഒമ്പത് പ്രശസ്ത യുഎസ് സർവകലാശാലകളിലാണ് മാറ്റം കൊണ്ടുവരുന്നത്. ഏതെങ്കിലും ഒരു രാജ്യത്ത് നിന്നുള്ള വിദ്യാർത്ഥികൾ മൊത്തം വിദ്യാർത്ഥികളുടെ 5 ശതമാനത്തിൽ കൂടരുതെന്നും നിർദേശമുണ്ട്.
അതേസമയം ചില സ്ഥാപനങ്ങളിൽ മാത്രം വിദ്യാർത്ഥികൾക്ക് എന്തിനാണ് നിയന്ത്രണം എന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുന്ന പദ്ധതിയുടെ ഭാഗമായാണ് പുതിയ തീരുമാനവും. വിദേശ വിദ്യാർത്ഥികളുടെ എണ്ണം പരിമിതിപ്പെടുത്തുന്നതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് സർവകലാശാലകൾക്കും നിർദേശം നൽകിയിട്ടുണ്ട്.
മെറിറ്റ് മാത്രം അടിസ്ഥാനമാക്കി പ്രവേശന, നിയമന തീരുമാനങ്ങൾ എടുക്കണമെന്നത് തന്നെയാണ് പ്രധാന നിർദേശം.തെരഞ്ഞെടുക്കുന്നവരുടെ രാജ്യം, പുരുഷനോ വനിതയോ എന്ന വിവരങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന പ്രവേശന ഡാറ്റ പരസ്യമായി പുറത്തുവിടണമെന്നും നിർദേശമുണ്ട്. വിദേശ വിദ്യാർത്ഥികൾ ഉൾപ്പെടെ എല്ലാവർക്കുമായി പൊതുവായ പരീക്ഷാ മാനദണ്ഡങ്ങളും കൊണ്ടുവന്നേക്കുമെന്നാണ് സൂചന.
