റബര്‍ ഉല്‍പാദകര്‍ക്ക് നിരാശ

  • ആഭ്യന്തര റബര്‍ ഉല്‍പാദനം പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയ വിവരമാണ് നിരക്ക് ഇടിക്കാന്‍ ടയര്‍ ലോബിയെ പ്രേരിപ്പിച്ചത്
  • വരവ് റബര്‍ മേഖലയ്ക്ക് അനുകൂലമായതിനാല്‍ ചെറുകിട കര്‍ഷകര്‍ തോട്ടങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന നിലപാടിലാണ് വ്യവസായികള്‍
  • ചുരുങ്ങിയ ദിവസങ്ങളില്‍ ക്വിന്റ്റലിന് 500 രൂപ നാലാം ഗ്രേഡിന് ഇടിഞ്ഞത് കണക്ക് കൂട്ടലുകള്‍ പാടെ തകിടം മറിച്ചു

Update: 2023-06-03 16:36 GMT

ഓഫ് സീസണിലെ വിലക്കയറ്റം സ്വപ്നം കണ്ട സംസ്ഥാനത്തെ റബര്‍ ഉല്‍പാദകരെ മൊത്തതില്‍

നിരാശപ്പെടുത്തി ടയര്‍ ലോബി റബര്‍ വില ഇടിച്ചു. ചുരുങ്ങിയ ദിവസങ്ങളില്‍ ക്വിന്റ്റലിന് 500 രൂപ നാലാം

ഗ്രേഡിന് ഇടിഞ്ഞത് കാര്‍ഷിക മേഖലയുടെ കണക്ക് കൂട്ടലുകള്‍ പാടെ തകിടം മറിച്ചു. ആഭ്യന്തര റബര്‍

ഉല്‍പാദനം പത്ത് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയ വിവരമാണ് നിരക്ക്

ഇടിക്കാന്‍ ടയര്‍ ലോബിയെ പ്രേരിപ്പിച്ചത്. പിന്നിട്ട വര്‍ഷത്തിലെ റബര്‍ ഉല്‍പാദനം 8.39 ലക്ഷം ടണ്ണി എത്തി

നില്‍ക്കുന്നതായാണ് കല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡയറക്ടറേറ്റ് ജനറല്‍ ഓഫ്

കൊമേഴ്സ്യല്‍ ഇന്റ്റലിജന്‍സ് ആന്റ് സ്റ്റാറ്റിസ്റ്റിക്സിന്റെ വിലയിരുത്തല്‍. വിപണി വില ഇടിക്കാന്‍ തക്കം പാത്തു നിന്ന ടയര്‍ ലോബിക്ക് ലഭിച്ച കച്ചിതുരുമ്പ് നേട്ടമാക്കി അവര്‍ നാലാം ഗ്രേഡ് ഷീറ്റ്

വില 15,600 ലേയ്ക്ക് താഴ്ത്തി, തൊട്ട് മുന്‍വാരത്തില്‍ നിരക്ക് 16,100 വരെ ഉയര്‍ന്നിരുന്നു. കാലവര്‍ഷത്തിന്റെ

വരവ് റബര്‍ മേഖലയ്ക്ക് അനുകൂലമായതിനാല്‍ ചെറുകിട കര്‍ഷകര്‍ തോട്ടങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുമെന്ന നിലപാടിലാണ് വ്യവസായികള്‍. അതേ സമയം മണ്‍സൂണ്‍ വരവ് നീളുമെന്ന കാലാവസ്ഥ വിഭാഗത്തില്‍ നിന്നുള്ള പ്രവചനങ്ങള്‍ ടയര്‍ മേഖലയില്‍ ആശങ്കപരത്തുന്നു.

ആഭ്യന്തര വിദേശ വിപണികളില്‍ നിന്നും കുരുമുളകിന് അന്വേഷണങ്ങള്‍ താല്‍ക്കാലികമായി

കുറഞ്ഞത് ഇടപാടുകാരില്‍ മ്ലാനത പരത്തി. ഇറക്കുമതി ലോബിയും വ്യവസായികളും സംഘടിച്ച്

വിപണി നിയന്ത്രണം കൈപിടിയില്‍ ഒതുക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഉല്‍പാദന കേന്ദ്രങ്ങളിലെ

സ്റ്റോക്കിസ്റ്റുകള്‍ കുരുമുളക് നീക്കം കുറച്ച് വില ഇടിവ് തടയാന്‍ എല്ലാ അടവുകളും പയറ്റുന്നുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സുഗന്ധവ്യഞ്ജന പൗഡര്‍ യൂണിറ്റുകള്‍ താഴ്ന്ന വിലയ്ക്ക് മുളക്

ശേഖരിക്കാന്‍ നീക്കം നടത്തുന്നു. അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില കിലോ 489 രൂപ.

ജാതിക്കയും ജാതിപത്രിയും ശേഖരിക്കാന്‍ കയറ്റുമതിക്കാര്‍ക്ക് ഒപ്പം ആഭ്യന്തര ഇടപാടുകാരും

ഉത്സാഹിച്ചതിനിടയില്‍ നിരക്ക് ഉയര്‍ത്തിയെടുക്കാന്‍ വ്യാപാരികളും മദ്ധ്യവര്‍ത്തികളും നീക്കം നടത്തി.

ഇതിനിടയില്‍ ഉല്‍പാദന കേന്ദ്രങ്ങളില്‍ നിന്നും കൂടുതല്‍ ജാതിക്ക വില്‍പ്പനയ്ക്ക് എത്തിയത്

തിരിച്ചടിയായി. ജാതിക്കായ കിലോ 310 രൂപയിലും ജാതിപത്രി 510 രൂപയിലും വിപണനം നടന്നു. അറബ്

രാജ്യങ്ങളില്‍ നിന്നും ജാതിക്ക ഉല്‍പ്പന്നങ്ങള്‍ക്ക് ആവശ്യകാരുണ്ട്.

കൊപ്ര വ്യവസായികള്‍ ദുരിതത്തില്‍

ഭക്ഷ്യയെണ്ണ വിപണിയില്‍ പാം ഓയിലിന്റെ താഴ്ന്ന വില ഇതര എണ്ണകള്‍ക്ക് തിരിച്ചടിയായി. പാം ഓയില്‍

സൂര്യകാന്തി എണ്ണകള്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ക്ലേശിക്കുകയാണ് കൊപ്രയാട്ട് വ്യവസായികള്‍.

സ്റ്റോക്കുള്ള വെളിച്ചെണ്ണ വിറ്റഴിക്കാന്‍ മില്ലുകാര്‍ നീക്കം നടത്തുന്നതും വിലയെ ബാധിച്ചു. തമിഴ്നാട്ടില്‍

കൊപ്ര 7600 രൂപയായും എണ്ണ 10,875 ലേയ്ക്കും ഇടിഞ്ഞു.

ഏലക്ക വില

ഏലക്ക വിലയില്‍ കാര്യമായ ഏറ്റ കുറച്ചില്‍ ദൃശ്യമായില്ല. കൊച്ചിയില്‍ നടന്ന ലേലത്തില്‍ മൊത്തം

49,476 കിലോഗ്രാം ചരക്ക് വില്‍പ്പനയ്ക്ക് എത്തിയതില്‍ 47,707 കിലോയും വിറ്റഴിഞ്ഞു. ആഭ്യന്തര

വ്യാപാരികളും കയറ്റുമതിക്കാരും ലേലത്തില്‍ താല്‍പര്യം കാണിച്ചു. മികച്ചയിനങ്ങള്‍ കിലോ 1598

രൂപയിലും ശരാശരി ഇനങ്ങള്‍ കിലോ 1058 രൂപയിലുമാണ്.

സ്വര്‍ണ വില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. ആഭരണ കേന്ദ്രങ്ങളില്‍ പവന് 240 രൂപ ഉയര്‍ന്ന്, പവന്‍

44,560 രൂപയില്‍ നിന്നും 44,800 രൂപയായി. ഗ്രാമിന് 30 രൂപ വര്‍ദ്ധിച്ച് 5570 ല്‍ നിന്നും 5600 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 1968 ഡോളറില്‍ നിന്നും 1983 വരെ ഉയര്‍ന്നു.

Tags:    

Similar News