ആദ്യ പാദത്തില്‍ ഇന്‍ഡെല്‍ മണിക്ക് റെക്കോഡ് ലാഭം

പ്രതിവര്‍ഷ വായ്പാ വിതരണ നിരക്കില്‍ 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി

Update: 2023-08-21 10:17 GMT

കൊച്ചി:പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ ഇന്‍ഡെല്‍മണി നടപ്പു സാമ്പത്തികവര്‍ഷം ആദ്യ പാദത്തില്‍ 21 കോടി രൂപയുടെ റെക്കോഡ് ലാഭം നേടി. മുന്‍ പാദ ഫലത്തേക്കാള്‍ 63 ശതമാനമാണ് വളര്‍ച്ച. കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെയപേക്ഷിച്ച് 74 ശതമാനം ഉയര്‍ച്ച കൈവരിച്ചു.

കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തികള്‍ ഇതേ പാദത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 61 ശതമാനം വര്‍ധിച്ച് 1294.44 കോടി രൂപയായി. പ്രതിവര്‍ഷ വായ്പാ വിതരണ നിരക്കില്‍ 40 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2024 സാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ 850.64 കോടി രൂപയുടെ വായ്പകളാണ് നല്‍കിയത്. ഇതില്‍ 92 ശതമാനവും സ്വര്‍ണ വായ്പയാണ്.

വളര്‍ച്ചയിലുള്ള പ്രതിബദ്ധതയും മാറുന്ന വിപണി സാഹചര്യങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കെല്‍പ്പുമാണ് നേട്ടത്തിനിടയാക്കിയതെന്ന് ഇന്‍ഡെല്‍ മണി എക്സിക്യൂട്ടീവ് ഡയറക്ടറും സിഇഒയുമായ ഉമേഷ് മോഹനന്‍ പറഞ്ഞു.

കമ്പനി പുറത്തിറക്കിയ എന്‍സിഡി കടപ്പത്രങ്ങളുടെ മൂന്നാം ഘട്ടം 188 ശതമാനം സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടു. കോര്‍പറേറ്റ് ബോണ്ട് മാര്‍ക്കറ്റ് സംബന്ധിച്ച അസോചെം ദേശീയ ഉച്ചകോടിയില്‍ ഇഷ്യുവര്‍ ഓഫ് ദ ഇയര്‍ -പബ്ലിക് ഇഷ്യുവന്‍സ് റണ്ണര്‍ അപ് അവാര്‍ഡ് എന്ന മികച്ച നേട്ടവും കമ്പനി കൈവരിച്ചു. അന്തര്‍ദേശീയ സംഘടനയായ ഗ്രേറ്റ് പ്ലെയ്സ് ടു വര്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ 'മികച്ച ജോലി സ്ഥലം' ബഹുമതി 2023-24ല്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും കമ്പനി നേടി. 2024 സാമ്പത്തിക വര്‍ഷം മധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി, ഗുജ്റാത്ത് എന്നീ നാലു സംസ്ഥാനങ്ങളിലായി 100 ലേറെ പുതിയ ശാഖകള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. നിയമപരമായ നിബന്ധനകള്‍ പാലിക്കുന്നതിനൊപ്പം മതിയായ മൂലധനം (സിഎആര്‍) നിലനിര്‍ത്തുന്നതിലും ഇന്‍ഡെല്‍ മണി പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News