പെർസിസ്റ്റന്റ് സിസ്റ്റംസ് അറ്റാദായം 20.2% ഉയർന്നു; 32 രൂപ ലാഭ വിഹിതം

  • അറ്റാദായം 286.1 കോടി രൂപയായി റിപ്പോർട്ട് ചെയ്തു
  • പ്രവർത്തന മാർജിൻ 17.7 ശതമാനമായി ഉയർന്നു
  • മൊത്തം കരാർ മൂല്യം (TCV) 521.4 മില്യൺ ഡോളറിലെത്തി

Update: 2024-01-20 13:33 GMT

ഐടി സേവന സ്ഥാപനമായ പെർസിസ്റ്റന്റ് സിസ്റ്റംസ് നടപ്പ് വർഷത്തെ മൂന്നാം പാദ ഫലം പ്രഖ്യാപിച്ചു. കമ്പനിയുടെ അറ്റാദായം മുൻ വർഷത്തെ സമാന പാദത്തെക്കളും 20.2 ശതമാനം ഉയർന്ന് 286.1 കോടി രൂപയായി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ പാദത്തേക്കാളും 8.7 ശതമാനം വർധനവാണുണ്ടായത്.

മൂന്നാം പാദത്തിലെ കമ്പനിയുടെ ആദായം 2,498.2 കോടി രൂപയിലെത്തി. മുൻവർഷത്തെ ഇതേ പാദത്തെ അപേക്ഷിച്ച് 15.2 ശതമാനം ഉയർന്നു. മുൻ പാദത്തേക്കാളുംവരുമാനം 3.6 ശതമാനം ഉയർന്നതായി കമ്പനി ഫയലിംഗിൽ അറിയിച്ചു. കമ്പനിയുടെ പ്രവർത്തന മാർജിൻ മുൻ പാദത്തിലെ 13.7 ശതമാനത്തിൽ നിന്ന് 17.7 ശതമാനമായി ഉയർന്നു. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ മാർജിൻ 2-3 ശതമാനം വരെ മെച്ചപ്പെടുത്തുമെന്ന് പെർസിസ്റ്റന്റ് സിസ്റ്റംസ് നേരത്തെ പറഞ്ഞിരുന്നു. 

2023 ഡിസംബർ 31 വരെയുള്ള കമ്പനിയുടെ മൊത്തം കരാർ മൂല്യം (TCV) 521.4 മില്യൺ ഡോളറിലെത്തി. മുൻ പാദത്തിലിത് 475 മില്യൺ ഡോളറായിരുന്നു.

ഓഹരി വിഭജനം

പത്തു രൂപ മുഖവിലയുള്ള ഒരു ഓഹരിയെ അഞ്ചു രൂപ മുഖവിലയുള്ള രണ്ട് ഓഹരികളാക്കി വിഭജിക്കാനുള്ള പ്രമേയം കമ്പനിയുടെ ബോർഡ് ഓഹരിയുടമകൾക്ക് ശുപാർശ ചെയ്തിട്ടുണ്ടെന്ന് പെർസിസ്റ്റന്റ് സിസ്റ്റംസ് അറിയിച്ചു.

ലാഭവിഹിതം 

2023-2024 സാമ്പത്തിക വർഷത്തിൽ 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 32 രൂപയുടെ ഇടക്കാല ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു.

പെർസിസ്റ്റന്റ് സിസ്റ്റംസ് ഓഹരികൾ എൻഎസ്ഇ യിൽ 0.82 ശതമാനം ഉയർന്ന് 7,930 രൂപയിൽ ക്ലോസ് ചെയ്തു.

Tags:    

Similar News