ഷോക്കടിപ്പിച്ച് കെഎസ്ഇബി ; യൂണിറ്റിന് 20 പൈസ വർധിപ്പിച്ചു
- പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല.
- നവംബർ 1 മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും
- ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍- ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്
കൊച്ചി: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ച് ഉത്തരവായി. യൂണിറ്റിന് 20 പൈസ വരെയാണ് വര്‍ധിപ്പിച്ചത്. നവംബർ 1 മുതൽ നിരക്ക് വർധന പ്രാബല്യത്തിൽ വരും. അടുത്ത വർഷം ജൂൺ 30 വരെയാണ് നിരക്ക് കാലാവധി. നിരക്ക് വർധനയിൽ കെ.എസ്.ഇ.ബി ശുപാർശ ചെയ്തിരുന്നത് 41 പൈസ വരെ വർധിപ്പിക്കണമെന്നായിരുന്നു. എന്നാൽ യൂണിറ്റിന് 20 പൈസയ്ക്ക് താഴെയുള്ള വർധനവാണ് കമ്മീഷൻ അംഗീകരിച്ചിരിക്കുന്നത്. 50 യൂണിറ്റ് വരെയുള്ളവര്‍ക്ക് നിലവില്‍ 193 രൂപയാണ് നിലവിലെ നിരക്ക്. അവര്‍ക്ക് 3.95 പൈസയാണ് യൂണിറ്റിന് ഈടാക്കുന്നത്. പുതുക്കിയ താരിഫ് പ്രകാരം 4.5 രൂപയായി വർദ്ധിക്കും.
പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധനയില്ല. ഇവര്‍ നിലവിലെ നിരക്ക് മാത്രം നല്‍കിയാല്‍ മതിയാവും. 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ നിലവിലേതില്‍ നിന്ന് അധികമായി യൂണിറ്റിന് 5 പൈസ നല്‍കണം. നിലവില്‍ യൂണിറ്റിന് 35 പൈസയാണ് നല്‍കുന്നത്. അത് 40 പൈസയായി ഉയരും.51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ യൂണിറ്റിന് 15 പൈസയാണ് അധികമായി നല്‍കേണ്ടത്. 151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ യൂണിറ്റിന് 20 പൈസ അധികമായി നല്‍കണം. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് മാസം 20 രൂപ വരെ കൂടും.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെയും ലോടെന്‍ഷന്‍- ഹൈടെന്‍ഷന്‍ ഉപയോക്താക്കളെയും താരിഫ് വര്‍ധനയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനാഥാലായങ്ങള്‍, വൃദ്ധ സദനങ്ങൾ , ഐടി അനുബന്ധ വ്യവസായങ്ങൾ എന്നിവയ്ക്ക് താരിഫ് വർധനയില്ല. സ്‌കൂളുകള്‍, കോളേജുകള്‍, ആശുപത്രികള്‍ എന്നിവയ്ക്ക് 2.5 ശതമാനം താരിഫ് വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
