മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ്; ബാങ്ക് ഭാരവാഹികളുടെ 18 കോടിയുടെ സ്വത്തുക്കൾ ജപ്തി ചെയ്തു
- മുപ്പത്തിരണ്ട് കോടി തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറിയാണ് കണ്ടെത്തിയത്
- ഈട് വച്ച സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാന്‍ ശ്രമിച്ചതോടെയാണ് നടപടി
പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നടപടിയെടുത്ത് സഹകരണവകുപ്പ്.
ബാങ്ക് മുൻ പ്രസിഡന്റ്, സെക്രട്ടറി, ഇവരുടെ ബന്ധുക്കൾ എന്നിവരുടെ 18 കോടിയുടെ സ്വത്തു വകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു.
ബാങ്കിൽ ഈട് വെച്ചിട്ടുള്ള വസ്തുക്കൾ ഇവർ കൈമാറ്റം ചെയ്യാൻ നീക്കം നടക്കുന്നു എന്നറിഞ്ഞാണ് ജപ്തി. വൻ ക്രമക്കേട് നടന്ന ബാങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉൾപ്പെടെ പുരോഗമിക്കുകയാണ്.
മുപ്പത്തിരണ്ട് കോടി തൊണ്ണൂറ്റിഅഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറിയാണ്, അസിസ്റ്റന്റ് രജിസ്റ്റാർ മൈലപ്ര സഹകരണ ബാങ്കിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്.
ബാങ്കിന്റെ നിയന്ത്രണത്തിലുള്ള അമൃത ഫാക്ടറിയിൽ ഗോതമ്പ് സ്റ്റോക്കിലെ പൊരുത്തക്കേടുകൾ, നിക്ഷേപകരുടെ വായ്പയിലെയും നിക്ഷപത്തിലേയും വ്യക്തത കുറവ്, ബാങ്കിലെ സാമ്പത്തിക പ്രതിസന്ധി ഇതെല്ലാം കണക്കിലെടുത്താണ് സഹകരണ ചട്ടം 65 പ്രകാരം അന്വേഷണം നടന്നത്.