ഇന്ത്യക്കെതിരായ താരിഫ്; യുഎസിലെ മരുന്നുവിപണി പ്രതിസന്ധി നേരിടും

യുഎസിന്റെ ഔഷധ ആവശ്യങ്ങളുടെ ഏകദേശം 47 ശതമാനവും നല്‍കുന്നത് ഇന്ത്യ

Update: 2025-07-31 04:42 GMT

ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് തീരുവ ചുമത്തിയത് യുഎസില്‍ അവശ്യ മരുന്നുകളുടെ വില വര്‍ദ്ധിപ്പിക്കുമെന്ന് ഫാര്‍മസ്യൂട്ടിക്കല്‍സ് എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യത്തെ ഉപഭോക്താക്കളെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെയും ദോഷകരമായി ബാധിക്കുന്നതിനും കാരണമാകുമെന്നും കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കി.

ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്റുകള്‍ (എപിഐകള്‍), കുറഞ്ഞ വിലയുള്ള ജനറിക്‌സ് എന്നിവയ്ക്കായി യുഎസ് വിപണി ഇന്ത്യയെ വളരെയധികം ആശ്രയിക്കുന്നു. ഇന്ത്യ വാഗ്ദാനം ചെയ്യുന്ന അളവ്, ഗുണനിലവാരം, താങ്ങാനാവുന്ന വില എന്നിവയുമായി പൊരുത്തപ്പെടുന്ന ബദല്‍ സ്രോതസ്സുകള്‍ കണ്ടെത്താന്‍ യുഎസ് കനത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്ന് ഫാര്‍മെക്സില്‍ ചെയര്‍മാന്‍ നമിത് ജോഷി പ്രസ്താവനയില്‍ പറഞ്ഞു.

താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ മരുന്നുകള്‍ക്കായുള്ള ആഗോള വിതരണ ശൃംഖലയുടെ, പ്രത്യേകിച്ച് ജനറിക് മരുന്ന് വിപണിയില്‍, ഇന്ത്യ ആഗോള നേതാവാണ്. യുഎസിന്റെ ഔഷധ ആവശ്യങ്ങളുടെ ഏകദേശം 47 ശതമാനവും ഇന്ത്യയാണ് നല്‍കുന്നത്.

'ജീവന്‍ രക്ഷിക്കുന്ന ഓങ്കോളജി മരുന്നുകള്‍, ആന്റിബയോട്ടിക്കുകള്‍, വിട്ടുമാറാത്ത രോഗ ചികിത്സകള്‍ എന്നിവയുള്‍പ്പെടെയുള്ള അവശ്യ മരുന്നുകളുടെ താങ്ങാവുന്ന വിലയും ലഭ്യതയും ഉറപ്പാക്കുന്നതില്‍ ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ നിര്‍ണായക പങ്ക് വഹിക്കുന്നു,' അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

'ഈ വിതരണ ശൃംഖലയിലെ ഏതൊരു തടസ്സവും അനിവാര്യമായും ക്ഷാമത്തിനും വില വര്‍ദ്ധനവിനും കാരണമാകും, ഇത് ആത്യന്തികമായി യുഎസ് ഉപഭോക്താക്കളെയും ആരോഗ്യ സംരക്ഷണ സംവിധാനങ്ങളെയും ദോഷകരമായി ബാധിക്കും,' ജോഷി പറഞ്ഞു.

ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണവും എപിഐ ഉല്‍പ്പാദനവും മറ്റ് രാജ്യങ്ങളിലേക്കോ യുഎസിലെ ആഭ്യന്തര സ്രോതസ്സുകളിലേക്കോ മാറ്റാനുള്ള ശ്രമങ്ങള്‍ക്ക് കുറഞ്ഞത് മൂന്നുമുതല്‍ അഞ്ച് വര്‍ഷം വരെയെങ്കിലും എടുക്കുമെന്നതും യുഎസിന് കനത്ത വെല്ലുവിളി സൃഷ്ടിക്കും.

ഓഗസ്റ്റ് 1 മുതല്‍ ഇന്ത്യയില്‍ നിന്ന് വരുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. കൂടാതെ റഷ്യന്‍ അസംസ്‌കൃത എണ്ണയും സൈനിക ഉപകരണങ്ങളും വാങ്ങിയാല്‍ വ്യക്തമല്ലാത്ത പിഴയും ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. 

Tags:    

Similar News