'ഡ്രോപ്പ്‌ബോക്‌സ്' വിസ പുതുക്കല്‍ യുഎസ് നിര്‍ത്തലാക്കുന്നു; ഇന്ത്യക്ക് തിരിച്ചടി

വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും നടപടി കനത്ത തിരിച്ചടിയാകും

Update: 2025-08-13 06:28 GMT

തൊഴില്‍, വിദ്യാര്‍ത്ഥി വിഭാഗങ്ങള്‍ ഉള്‍പ്പെടെ മിക്ക കുടിയേറ്റേതര വിസകള്‍ക്കുമായുള്ള 'ഡ്രോപ്പ്‌ബോക്‌സ്' സൗകര്യം എന്നറിയപ്പെടുന്ന ഇന്റര്‍വ്യൂ വെയ്വര്‍ പ്രോഗ്രാം യുഎസ് നിര്‍ത്തലാക്കുന്നു. ഈ മാറ്റം സെപ്റ്റംബര്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരും. കൂടാതെ വിസ ചരിത്രമില്ലെങ്കില്‍ പോലും ഭൂരിഭാഗം അപേക്ഷകരും നേരിട്ടുള്ള അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതരാകും.

വര്‍ഷങ്ങളായി, യോഗ്യരായ യാത്രക്കാര്‍ക്ക് മുഖാമുഖ അഭിമുഖം ഒഴിവാക്കി ഒരു നിശ്ചിത സ്ഥലത്ത് രേഖകള്‍ സമര്‍പ്പിക്കാന്‍ ഡ്രോപ്പ്‌ബോക്‌സ് അനുവദിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത് വേഗതയേറിയതും സമ്മര്‍ദ്ദം കുറഞ്ഞതുമായ ഒരു ഓപ്ഷനായിരുന്നു. എന്നാല്‍ ജൂലൈ 4 ന് ഒപ്പുവച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ ആക്റ്റ്' ന്റെ ഭാഗമായി, 'സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെയും' സ്‌ക്രീനിംഗ് കര്‍ശനമാക്കുന്നതിന്റെയും പേരില്‍ ഈ നയം പിന്‍വലിക്കുകയാണ്.

'ഈ ശരത്കാലത്ത് നിങ്ങള്‍ അന്താരാഷ്ട്ര യാത്രയോ വിസ പുതുക്കലോ ആസൂത്രണം ചെയ്യുകയാണെങ്കില്‍, ഇന്റര്‍വ്യൂ ഇളവ് (ഡ്രോപ്പ്‌ബോക്‌സ്) പ്രോസസ്സിംഗിന് ഇനി നിങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് കരുതരുത്. H-1B , L-1, F-1, J-1 എന്നിവയുള്‍പ്പെടെ മിക്ക വിസ വിഭാഗങ്ങള്‍ക്കുമുള്ള ഇളവ് യോഗ്യത സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവസാനിപ്പിക്കുകയാണ്,' ഇമിഗ്രേഷന്‍ അഭിഭാഷക എമിലി ന്യൂമാന്‍ മുന്നറിയിപ്പ് നല്‍കി.

14 വയസ്സിന് താഴെയുള്ള കുട്ടികളും 79 വയസ്സിനു മുകളിലുള്ള മുതിര്‍ന്നവരും ഇനി യോഗ്യത നേടില്ല. ചില നയതന്ത്ര അല്ലെങ്കില്‍ ഔദ്യോഗിക വിസകള്‍ മാത്രമേ ഇനി യോഗ്യതയുള്ളതായി പരിഗണിക്കുകയുള്ളു.

ഡ്രോപ്പ്‌ബോക്‌സ് സേവനത്തിന്റെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു. ഇന്ത്യയിലെ യുഎസ് കോണ്‍സുലേറ്റുകള്‍ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിസ കാത്തിരിപ്പ് സമയങ്ങളില്‍ ചിലത് നേരിടുന്നു. ഇത് ഇനിയും വര്‍ധിക്കും.വിദ്യാര്‍ത്ഥികള്‍ക്കുള്ള അക്കാദമിക് പദ്ധതികള്‍ വൈകിപ്പിക്കുകയും ചെയ്യും. 

Tags:    

Similar News