അറിയാം ഇലക്ട്രിക്ക് കാറുകളെ

റേവ എന്ന കുഞ്ഞന്‍ കാറിനെ ഓര്‍മയുണ്ടോ. 2001 ല്‍ ബംഗലൂരൂ ആസ്ഥാനമായുള്ള കമ്പനിയാണ് റേവയെ നിരത്തിലിറക്കിയത്.

Update: 2022-01-17 01:07 GMT
story

റേവ എന്ന കുഞ്ഞന്‍ കാറിനെ ഓര്‍മയുണ്ടോ. 2001 ല്‍ ബംഗലൂരൂ ആസ്ഥാനമായുള്ള കമ്പനിയാണ് റേവയെ നിരത്തിലിറക്കിയത്. അപ്പോള്‍ ആശ്ചര്യത്തോടെ...

റേവ എന്ന കുഞ്ഞന്‍ കാറിനെ ഓര്‍മയുണ്ടോ. 2001 ല്‍ ബംഗലൂരൂ ആസ്ഥാനമായുള്ള കമ്പനിയാണ് റേവയെ നിരത്തിലിറക്കിയത്. അപ്പോള്‍ ആശ്ചര്യത്തോടെ നോക്കിനിന്നവരാണ് നമ്മളില്‍ പലരും. നഗരത്തിന്റെ തിരക്കില്‍ സഞ്ചരിക്കുന്നത് ലക്ഷ്യമിട്ടാണ് റേവയെന്ന സീറോ പൊല്യൂട്ടിങ് കാര്‍ ഇറക്കിയത്. അപ്പോഴും പക്ഷെ വാഹനപ്രേമികള്‍ പെട്രോള്‍ - ഡീസല്‍ കാര്‍ എന്നതില്‍ നിന്ന് മാറി ചിന്തിക്കാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ലോക മോട്ടോര്‍ വ്യവസായ രംഗം ഇന്ന് നേരിടുന്ന ഏറ്റവും വലിയപ്രതിസന്ധി കാലാവസ്ഥ വ്യതിയാനവും ഫോസില്‍ ഇന്ധനങ്ങളുടെ ലഭ്യത കുറയുന്നതുമാണ്. ഇന്ധന വിലകൂടുന്നതും ആശങ്ക ഉണര്‍ത്തുന്നതാണ്.

ലോകരാജ്യങ്ങളെല്ലാം നെറ്റ് സീറോ എമിഷന്‍ ടാര്‍ഗറ്റിനെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന കാലത്ത് കാര്‍ വിപണിയില്‍ ഫോസില്‍ ഇന്ധനങ്ങള്‍ക്ക് ബദല്‍ സംബന്ധിച്ച് വലിയ പരീക്ഷണങ്ങളും സജീവമാണ്. കാര്‍ബണ്‍ എമിഷനില്‍ നിന്ന് രക്ഷനേടാന്‍ ഇലക്ട്രിക്ക് കാറുകളിലേക്ക് മാറേണ്ടിയിരിക്കുന്നു. വൈദ്യുതിയില്‍ ചാര്‍ജ് ചെയ്ത്, അന്തരീക്ഷ മലിനീകരണം വരുത്താതെ ഉപയോഗിക്കാവുന്ന ഇലക്ട്രിക്ക് കാറുകള്‍ ഇതിനോടകം തന്നെ പല കമ്പനികളും നിരത്തിലിറക്കി കഴിഞ്ഞു.

ബാറ്ററിയുടെ ശേഷി അനുസരിച്ചാണ് ഇലക്ട്രിക്ക് കാറുകളുടെ മൈലേജ്. ഒറ്റ ചാര്‍ജ്ജിങില്‍ 250 മുതല്‍ 300 കിലോമീറ്റര്‍ വരെ സഞ്ചരിക്കാവുന്ന കാറുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. ബാറ്ററിയുടെ ശേഷി കൂട്ടി മൈലേജ് വര്‍ദ്ധിപ്പിക്കാനാണ് ഇപ്പോള്‍ കമ്പനികള്‍ ശ്രമിക്കുന്നത്. ബാറ്ററിയുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ കാറിന്റെ ഭാരവും വിലയും വര്‍ദ്ധിക്കുമെന്നതാണ് ഇലക്ട്രിക്ക് കാറുകള്‍ നിലവില്‍ നേരിടുന്ന പോരായ്മ.

അതേസമയം മറ്റ് കാറുകളെ അപേക്ഷിച്ച് സര്‍വ്വീസ് കോസ്റ്റ് ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് കുറവാണ്. ഇലക്ട്രിക്ക് കാറുകള്‍ക്ക് ചാര്‍ജ്ജിങ് സ്റ്റേഷനുകള്‍ ആവശ്യത്തിന് ഇല്ല എന്നതായിരുന്നു ആദ്യകാലത്തെ പ്രതിസന്ധിയെങ്കില്‍ ഇപ്പോള്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റേതടക്കമുള്ള പെട്രോള്‍ പമ്പുകളിലും കെ എസ് ഇ ബി യുടെ സെന്ററുകളിലുമെല്ലാം ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിച്ചതോടെ ആ പ്രശ്നവും പരിഹരിക്കപ്പെട്ടിട്ടുണ്ട്.

ലോകത്തിലെ മുന്‍ നിര കാര്‍ നിര്‍മാതാക്കളായ വോള്‍വോ, ജഗ്വാര്‍, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ വരെല്ലാം 2035 ഓടെ പൂര്‍ണമായും ഇലക്ട്രിക്ക് കാര്‍ നിര്‍മാണത്തിലേക്ക് മാറുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഫോസില്‍ ഇന്ധന വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക്ക് കാറുകളുടെ ചിലവ് കുറയുന്നതോടെ വാഹനരംഗത്ത് വിപ്ലവകരമായ മാറ്റമാകും സംഭവിക്കുക.

കോടീശ്വരനായ എലോണ്‍ മസ്‌കിന്റെ അധീനതയിലുള്ള ടെസ്ല എന്ന അമേരിക്കന്‍ കമ്പനി ഇലക്ട്രിക് കാറുകളും, ബാറ്ററികളും നിര്‍മിക്കുന്ന വമ്പന്‍ കമ്പനിയാണ്. കാലിഫോര്‍ണിയ ആസ്ഥാനമാക്കിയ ഈ കമ്പനി സമീപ കാലത്തു തന്നെ ഇലക്ട്രിക് വാഹന നിര്‍മാണ രംഗത്ത് പ്രമുഖ സ്ഥാനം കരസ്ഥമാക്കുമെന്നതില്‍ സംശയമില്ല. നിശ്ചിതകാലത്തേക്ക് നികുതിയിളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ നല്‍കി കേരളമടക്കമുള്ള സര്‍ക്കാരുകളും ഇലക്ട്രിക്ക് വാഹനങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനം നല്‍കുന്നുണ്ട്. ശബ്ദമലിനീകരണവും വായുമലിനീകരണവും ഉണ്ടാക്കാത്ത ഇലക്ട്രിക്ക് കാറുകള്‍ പൂര്‍ണമായും നമ്മുടെ നിരത്തുകള്‍ കീഴടക്കുന്ന കാലം വിദൂരമല്ല.

Tags:    

Similar News