ഭക്ഷ്യോല്‍പ്പന്ന പരസ്യങ്ങളില്‍ ധാര്‍മ്മിക രീതികള്‍ പാലിക്കണമെന്ന് കേന്ദ്രം

തെറ്റിദ്ധരിപ്പിക്കുന്ന ലേബലുകള്‍ ഒഴിവാക്കപ്പെടണം

Update: 2025-08-14 04:17 GMT

ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ലേബലിംഗിലും പരസ്യങ്ങളിലും ധാര്‍മ്മിക രീതികള്‍ പാലിക്കണമെന്ന് കമ്പനികളോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. പൊതുജനാരോഗ്യം ഉറപ്പാക്കുന്നതിനും ഉപഭോക്തൃ താല്‍പ്പര്യം സംരക്ഷിക്കുന്നതിനും ഇത് അത്യന്താപേക്ഷിതമാണ്.

ഭക്ഷ്യ ലേബലിംഗ്, പരസ്യം, ക്ലെയിമുകള്‍ എന്ന വിഷയത്തെക്കുറിച്ചുള്ള ദേശീയ കണ്‍സള്‍ട്ടേഷനിലാണ് ആരോഗ്യ മന്ത്രാലയം ഈ ആവശ്യം ഉന്നയിച്ചത്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ആണ് കണ്‍സള്‍ട്ടേഷന്‍ സംഘടിപ്പിച്ചത്.

ഭക്ഷ്യമേഖലയില്‍ ലേബലിംഗിലും പരസ്യത്തിലും ധാര്‍മ്മികവും സത്യസന്ധവുമായ രീതികളുടെ പ്രാധാന്യം ആരോഗ്യക്ഷേമ മന്ത്രാലയം സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവ ചടങ്ങില്‍ ഊന്നിപ്പറഞ്ഞു.

'ഇന്ന് കാര്യങ്ങള്‍ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. നമ്മള്‍ ഇപ്പോള്‍ മുഴുവന്‍ ലോകവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നു. അതായത് ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ സൂക്ഷ്മമായി പരിശോധിക്കുന്നതിനൊപ്പം നിരവധി നല്ല മാറ്റങ്ങളും മികച്ച രീതികളും നാം സ്വീകരിക്കണം,' ശ്രീവാസ്തവ പറഞ്ഞു.

സത്യസന്ധമായ പ്രഖ്യാപനങ്ങള്‍ മാത്രം നടത്താനും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാനും ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി നിധി ഖരെ വ്യവസായത്തോട് ആവശ്യപ്പെട്ടു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍, ശാസ്ത്ര വിദഗ്ധര്‍, ഭക്ഷ്യ ബിസിനസുകള്‍, വ്യവസായ അസോസിയേഷനുകള്‍, ഉപഭോക്തൃ സംഘടനകള്‍, അക്കാദമിക് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഏകദേശം 700 പ്രതിനിധികള്‍ കണ്‍സള്‍ട്ടേഷനില്‍ പങ്കെടുത്തു. 

Tags:    

Similar News