കോവിഡ്; സജീവ കേസുകള്‍ നാലായിരം കടന്നു

  • കേരളത്തില്‍ സജീവ കേസുകള്‍ 1416 ആണ്
  • മരണസംഖ്യയും വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്

Update: 2025-06-03 06:01 GMT

രാജ്യത്ത് കോവിഡ് കേസുകള്‍ വ്യാപിക്കുന്നത് അതിവേഗം. ചെവ്വാഴ്ച രാവിലെയോടെ സജീവ കേസുകളുടെ എണ്ണം 4000 കടന്നു. ചൊവ്വാഴ്ച രാവിലെ 8 മണി വരെ ഇന്ത്യയില്‍ സജീവമായ കോവിഡ്-19 കേസുകളുടെ എണ്ണം 4,026 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നു.

ഡാറ്റ പ്രകാരം, ഇന്ത്യയില്‍ കോവിഡ്-19 ന്റെ പുതിയ തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച അഞ്ച് സംസ്ഥാനങ്ങള്‍ കേരളം (1,416); മഹാരാഷ്ട്ര (494), ഗുജറാത്ത് (397), ഡല്‍ഹി (393), പശ്ചിമ ബംഗാള്‍ (372) എന്നിവയാണ്.

കൊറോണ വൈറസില്‍ നിന്ന് സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 2,700 ആണ്. രോഗം ബാധിച്ച് മരണമടയുന്നവരുടെ സംഖ്യയും വര്‍ധിക്കുന്നതായ ഡാറ്റകള്‍ പറയുന്നു.

ജീവന്‍ നഷ്ടപ്പെട്ടവരില്‍ ഭൂരിഭാഗവും പ്രായമായവര്‍ ആയിരുന്നു. അവര്‍ മറ്റ് അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്നവരായിരുന്നതായും ആരോഗ്യ മന്ത്രാലയം പറയുന്നു.

കേരളത്തില്‍ മരിച്ച ഒരാള്‍ക്ക് 80 വയസ് പ്രായമായിരുന്നു. അദ്ദേഹത്തിന് കടുത്ത ന്യുമോണിയ, പ്രമേഹം, അക്യൂട്ട് റെസ്പിറേറ്ററി ഡിസ്ട്രസ് സിന്‍ഡ്രോം, രക്താതിമര്‍ദ്ദം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുണ്ട്.

മഹാരാഷ്ട്രയില്‍ 70 ഉം 73 ഉം വയസ്സുള്ള രണ്ട് സ്ത്രീകള്‍ കോവിഡ്-19 മൂലം മരിച്ചു.70 വയസ്സുള്ള സ്ത്രീക്ക് പ്രമേഹവും 73 വയസ്സുള്ള സ്ത്രീക്ക് പ്രമേഹവും രക്താതിമര്‍ദ്ദവും ഉണ്ടായിരുന്നു. തമിഴ്നാട്ടില്‍, ടൈപ്പ് 2 പ്രമേഹവും പാര്‍ക്കിന്‍സണ്‍സ് രോഗവും ബാധിച്ച 69 വയസ്സുള്ള ഒരു പുരുഷന്‍ കോവിഡ് -19 മൂലം മരിച്ചു.

പശ്ചിമ ബംഗാളില്‍, 43 വയസ്സുള്ള ഒരു സ്ത്രീ കോവിഡ്-19 ബാധിച്ച് മരിച്ചു. അവര്‍ക്ക് ഇതിനകം തന്നെ അക്യൂട്ട് കൊറോണറി സിന്‍ഡ്രോം, സെപ്റ്റിക് ഷോക്ക്, വൃക്ക സംബന്ധമായ അസുഖം എന്നിവ ഉണ്ടായിരുന്നു. 

Tags:    

Similar News