വിർച്വൽ അറസ്റ്റ് തട്ടിപ്പ്: കോഴിക്കോട് വയോധികന്റെ 8.80 ലക്ഷം രൂപ കവര്‍ന്നു`
സംസ്ഥാനത്ത് വീണ്ടും വിർച്വൽ അറസ്റ്റ് തട്ടിപ്പ്. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ വയോധികന് നഷ്ടമായത് 8.80 ലക്ഷം രൂപയാണ്. മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞാണ് പണം തട്ടിയത്. വയോധികൻ മുംബൈയിൽ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന പേരിലാണ് തട്ടിപ്പ് സംഘം ബന്ധപ്പെട്ടത്. കേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ബാങ്ക് രേഖകള്‍ അയച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അയച്ചുനല്‍കിയതോടെയാണ് പണം നഷ്ടമായത്. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. ബന്ധുക്കളടക്കം വിവരം അറിഞ്ഞപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.